പലിശ നിരക്കുകള്‍ ഉയരുമോ?

0
1187

ഇതിനു മുന്‍പ് 2009ല്‍ ആണ് പലിശ നിരക്കുകള്‍ ഇത്രമാത്രം കുറഞ്ഞു കണ്ടത്. വിപണിയില്‍ പണ ലഭ്യത കൂടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ നിരക്കുകള്‍ കുറയ്ക്കുകയാണ് ഒരു മാര്‍ഗ്ഗം. 2008ലെ മാന്ദ്യത്തിനു ശേഷം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നിരക്കുകള്‍ കുറച്ചതുപോലെ തന്നെ കോവിഡ് മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്നും വിപണിക്ക് പുനരുജ്ജീവനം സാധ്യമാക്കാന്‍ ആര്‍ബിഐ സ്വീകരിച്ച മാര്‍ഗ്ഗമാണ് നിരക്കുകള്‍ കുറയ്ക്കുക എന്നത്. നിരക്കുകള്‍ കുറയുമ്പോള്‍ ആവശ്യക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കുകയും ഇത് പുതിയ നിക്ഷേപങ്ങള്‍ക്കും ഉത്പന്ന ചോദനയ്ക്കും അതുവഴി ധനചംക്രമണമെന്ന പ്രക്രിയ പൂര്‍വ്വരീതിയില്‍ എത്തിച്ച് സ്ഥിതി മെച്ചപ്പെടാന്‍ സഹായകമാവുകയും ചെയ്യുന്നു. എന്നാല്‍ നിരക്കുകള്‍ കുറച്ചു എന്നതുകൊണ്ട് മാത്രം ചോദന കൂടണമെന്നില്ല. സമ്പദ്വ്യവസ്ഥ മൊത്തത്തില്‍ ഒരു അനിശ്ചിതത്വത്തില്‍ നില്‍ക്കുകയും, തൊഴില്‍ മേഖല സ്തംഭിക്കുകയും, തുടര്‍ വിന്യാസത്തിന് പണമില്ലാതാവുകയും ചെയ്യാവുന്ന സാഹചര്യത്തില്‍ കടമെടുക്കാന്‍ പൊതുവേ എല്ലാവര്‍ക്കും മടിയുണ്ടാകും. അതുകൊണ്ട് നിരക്കുകള്‍ക്ക് ഒരു പരിധിവരെ മാത്രമേ ചോദന കൂട്ടാന്‍ കഴിവുള്ളൂ.

ഇപ്പോഴത്തെ അവസ്ഥ
2009ല്‍ ആര്‍ബിഐ ധനചംക്രമണം കൂടിയപ്പോള്‍ ഉണ്ടായതിന്‍റെ ഇരട്ടിയോളം തുക ഇന്ന് സമ്പദ്വ്യവസ്ഥയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. പക്ഷെ ചോദന കുറവായതുകൊണ്ട് അത് നിശ്ചയിച്ച ഫലം കാണിക്കുന്നില്ലെന്നു മാത്രം. നിരക്കുകള്‍ കുറഞ്ഞു നില്‍ക്കുന്നത് നിക്ഷേപകര്‍ക്ക് ഗുണകരമല്ല. പ്രത്യേകിച്ചും വിരമിച്ചവര്‍ക്ക് അവരുടെ ചിലവുകള്‍ കഴിഞ്ഞു പോകാനുള്ള തുക ഇന്ന് പലിശയിനത്തില്‍ ലഭിക്കുന്നില്ല.
ഇന്ന് വിപണിയില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്. ബാങ്കുകള്‍ തമ്മിലുള്ള വായ്പകള്‍ ഈ രണ്ട നിരക്കുകളുടെ ഇടയിലുള്ള ഏതെങ്കിലും നിരക്കിലായിരിക്കും നിശ്ചയിക്കപ്പെടുക. ഇപ്പോള്‍ വിപണിയില്‍ ഇപ്പോള്‍ വിപണിയില്‍ യഥേഷ്ടം പണലഭ്യത ഉള്ളതുകൊണ്ട് കുറഞ്ഞ നിരക്കായ 3.35 ശതമാനത്തിലാണ് ഈ ഇടപാടുകള്‍ നടക്കുന്നത്. പണലഭ്യത കുറയുന്നതിനനുസരിച്ച് ഇത് റിപ്പോ നിരക്കിനരികിലേക്ക് നീങ്ങും. നിരക്കുകള്‍ കുറവായിട്ടു പോലും ചോദനയില്ലാത്തതും സമ്പദ്വ്യവസ്ഥയുടെ ഗതി മെച്ചപ്പെടാത്തതും ആര്‍ബിഐയെ അലട്ടുന്നുണ്ട്. ഇപ്പോഴുള്ള നിരക്കുകള്‍ വിപണി സാധാരണ നിലയിലായിരുന്നെങ്കില്‍ ഉണ്ടായിരുന്നേക്കാവുന്നതിനേക്കാള്‍ കുറവാണ്. സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമ്പോള്‍ നിരക്കുകള്‍ കൂട്ടാനായിരിക്കും ആര്‍ബിഐ ശ്രമിക്കുക. ഇതിന് പണപ്പെരുപ്പം സാധാരണ ഗതിയില്‍ ആകണം. പെട്രോളിന്‍റെ വില നിയന്ത്രണവിധേയമാകുമ്പോള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും.

നോര്‍മലൈസേഷന്‍
നിരക്കുകളെ ഇന്നുള്ള അസാധാരണ താഴ്ചകളില്‍ നിന്ന് ഉയര്‍ത്തി സാധാരണ നിലയിലേക്ക് ഉയര്‍ത്തുന്നതിനെയാണ് നോര്‍മലൈസേഷന്‍ കൊണ്ട് ആര്‍ബിഐ ഉദ്ദേശിക്കുന്നത്. അതിനര്‍ത്ഥം ഇന്നത്തെ നിരക്കുകള്‍ കുറഞ്ഞ നിലയിലാണെന്നാണ്. ഡിസംബര്‍ 8ാം തീയതി ചേരുന്ന ആര്‍ബിഐ പണ അവലോകന യോഗത്തില്‍ ഇതിനുള്ള തീരുമാനം ഉണ്ടാകും. റിപ്പോ നിരക്കായ 4 ശതമാനത്തില്‍ ഉയര്‍ച്ച പ്രതീക്ഷിക്കുന്നില്ലെങ്കിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ല്‍ നിന്നും 3.50 എന്ന നിലയിലേക്ക് ഉയര്‍ത്തിയേക്കാമെന്നാണ് അനുമാനം. അതായത് മറ്റു ബാങ്കുകള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് കിട്ടുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. ഇത് കൂടുമ്പോള്‍ കൂടുതല്‍ പണം ബാങ്കുകളില്‍ നിന്നും ആര്‍ബിഐയിലേക്ക് നിക്ഷേപിക്കപ്പെടുകയും ധനചംക്രമണം കുറയുകയും ചെയ്യും. അത് കൂടാതെ ബാങ്കുകള്‍ തമ്മിലുള്ള ഒരു ദിവസം മുതലുള്ള വായ്പകളിേډല്‍ ഉള്ള പലിശ നിരക്കും ഇതുമൂലം കൂടും. ധന ചംക്രമണം കുറയുന്തോറും ഈ നിരക്ക് റിപ്പോ നിരക്കിന് അടുത്തേക്ക് നീങ്ങും. ഇതാണ് സമ്പദ്വ്യവസ്ഥയിലെ പണ ലഭ്യത വിലയിരുത്താനുള്ള ഒരു മാര്‍ഗ്ഗം.
ഈ തീരുമാനം പലിശ നിരക്കുകള്‍ സാവധാനം കൂടാന്‍ കാരണമാകും. കൂടുതലും സ്ഥിരനിക്ഷേപകരാണ് നിരക്കുകകള്‍ കൂടുന്നത് ഉറ്റുനോക്കുന്നത്. ഭാവന വായ്പ നിരക്കുകള്‍ 6.5 ശതമാനം വരെ കുറഞ്ഞെങ്കിലും ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം തണുപ്പനായിരുന്നു. എന്നിരുന്നാലും വായ്പാ പലിശ നിരക്ക് 7 ശതമാനത്തില്‍ താഴെ നിലനിന്നാല്‍ ഭാവിയില്‍ അനേകം ആളുകള്‍ക്ക് അത് ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here