ആഗോള സാമ്പത്തിക മാന്ദ്യം വ്യാവസായിക ലോഹങ്ങളെ ബാധിച്ചു

0
894

റഷ്യ യുക്രൈൈനില്‍ സൈനിക നടപടികള്‍ ആരംഭിച്ചതോടെ മിക്കവാറും വ്യാവസായിക ലോഹങ്ങളുടെ വില മാര്‍ച്ച് പകുതിയിലെ ഉയരത്തില്‍ നിന്ന് താഴേക്കു വന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ഗതിമാന്ദ്യം മൂലം ഡിമാന്‍റിലുണ്ടായ കുറവും യുഎസ് ഡോളറിന്‍റെ മൂല്യം രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും കൂടിയ ഉയരത്തിലെത്തിയതും വ്യാവസായിക ഉല്‍പന്നങ്ങളുടെ വിലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

അഭ്യന്തര ഓഹരി സൂചികകളില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായത് 38 ശതമാനം വിലയിടിഞ്ഞ അലുമിനിയത്തിനാണ്. കോപ്പറും സിങ്കും യഥാക്രമം 28, 24 ശതമാനം വീതം ഇടിഞ്ഞപ്പോള്‍ ഉരുക്കിന്‍റെ വിലയില്‍ 21 ശതമാനം കുറവുണ്ടായി. ഇവയുടെ അന്തര്‍ദേശീയ വിപണികളിലും ഇതിനു സമാനമായ കുറവുണ്ടായിട്ടുണ്ട്.

പെരുകുന്ന വിലക്കയറ്റത്തെത്തുടര്‍ന്ന് ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായി. വിലവര്‍ധന ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിച്ചു. ഇതു ഡിമാന്‍റു കുറവിനും കാരണമായി.

യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിക്കൊണ്ടിരിക്കയാണ്. ഈ വര്‍ഷം ഇതുവരെ നാലു തവണയാണ് പലിശ കൂട്ടിയത്. സമീപ ഭാവിയില്‍ ഇനിയും നിരക്കുയര്‍ത്തുമെന്നു സൂചന നല്‍കുകയും ചെയ്തു. യുഎസ് കേന്ദ്ര ബാങ്കിനെപ്പോലെ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകളും കൂതിക്കുന്ന വിലക്കയറ്റത്തിനെതിരെ പൊരുതുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് കാനഡ എന്നീ ബാങ്കുകളും ഈയിടെ പലിശ നിരക്കുയര്‍ത്തിയിരുന്നു.

കുതിക്കുന്ന വിലക്കയറ്റം തടയാന്‍ കേന്ദ്ര ബാങ്കുകള്‍ നടത്തുന്ന കര്‍ശന നടപടികള്‍ കറന്‍സികളുടെ മൂല്യത്തിലും വന്‍ മാറ്റങ്ങളുണ്ടാക്കി.

ഈയിടെ ഉണ്ടായ നിരക്കു വര്‍ധനകള്‍ യുഎസ് ഡോളറിന്‍റെ മൂല്യം രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഉയരത്തിലെത്തിച്ചു. ഇതര വിദേശ കറന്‍സികളുടെ മൂല്യത്തിന്‍റെ അളവു കോലായ ഡോളര്‍ സൂചിക ,ഈ വര്‍ഷം ഇതുവരെയായി 14 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ആഗോള തലത്തില്‍ ഉല്‍പന്ന വിലകള്‍ നിര്‍ണയിക്കുന്നതിലും യുഎസ് ഡോളറിന് സുപ്രധാന പങ്കുണ്ട്. കാരണം മിക്കവാറും ഉല്‍പന്നങ്ങളുടെ വിലനിര്‍ണയത്തിനുള്ള അളവുകോല്‍ യുഎസ് ഡോളറാണ്. ഉല്‍പന്നങ്ങള്‍ക്ക് ഡോളറുമായി പ്രതികൂല ബന്ധമാണുള്ളത്. ഡോളറിന്‍റെ മൂല്യം ഉയരുമ്പോള്‍ മറ്റു കറന്‍സികളില്‍ കണക്കാക്കുന്ന ഉല്‍പന്ന വിലകള്‍ വര്‍ധിക്കുന്നു. അസംസ്കൃത ഉല്‍പന്നങ്ങളുടെ വില വര്‍ധനയ്ക്ക് ഇത് കാരണമാകുന്നതിനാല്‍ ഡിമാന്‍റില്‍ കുറവു വരുന്നു.

യുഎസ് കേന്ദ്ര ബാങ്കിന്‍റെ കടുത്ത തോതിലുള്ള പലിശ വര്‍ധന ലോകമെങ്ങും വ്യാപാരങ്ങളെ ബാധിച്ചിട്ടുണ്ട്. ബിസിനസ് പ്രവര്‍ത്തനങ്ങളിലുണ്ടായ സങ്കോചം വ്യാവസായിക ലോഹങ്ങളേയും ബാധിച്ചു.

കൂടിയ വിലകളും കുറയുന്ന ഡിമാന്‍റും യൂറോപ്പിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ 18 മാസത്തെ ഏറ്റവും ചുരുങ്ങിയ നിലയിലെത്തിച്ചു. കടുത്ത വിലക്കയറ്റം യൂറോപ്പിനെ മാന്ദ്യത്തിലേക്കു തള്ളി വിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടിയ ഇന്ധന വിലയാണ് യൂറോപ് നേരിടുന്ന ദുരന്തത്തിന് മുഖ്യ കാരണം. യൂറോപ്പിലേക്കുള്ള എണ്ണ, വാതക പൈപ് ലൈനുകള്‍ റഷ്യ അടച്ചതോടെ ഇന്ധന വില റിക്കാര്‍ഡുയരത്തിലെത്തി.

പല ഏഷ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദ ഗതിയിലായി. കോവിഡിനെതിരെയുള്ള ചൈനയുടെ കര്‍ശന നിയമങ്ങളും വില സമ്മര്‍ദ്ദവും ബിസിനസുകളെയും ഫാക്ടറി പ്രവര്‍ത്തനങ്ങളേയും അവതാളത്തിലാക്കി.

വ്യാവസായിക ലോഹങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ചൈന. എന്നാല്‍ ആ രാജ്യത്ത് ഈയിടെയായി സാമ്പത്തിക മാന്ദ്യം ആഴത്തിലായിട്ടുണ്ട്. ചില്ലറ വില്‍പന, വ്യാവസായിക ഉല്‍പാദനം, നിക്ഷേപം തുടങ്ങിയ കണക്കുകള്‍ സമ്പദ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയാണ്. കോവിഡ് മൂലമുണ്ടായ തടസങ്ങളും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവുമാണ് ഇതിന്‍റെ അടിസ്ഥാന കാരണങ്ങള്‍.

തുടര്‍ച്ചയായി രണ്ടാം പാദത്തിലും യുഎസ് സമ്പദ് വ്യവവസ്ഥ ചുരുങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന കണക്കു കൂട്ടലുകളുടെ അടിസ്ഥാനവും ഇതാണ്.

വിലകളില്‍ ഇപ്പോളുണ്ടായിട്ടുള്ള കുതിപ്പ് അധികം നീണ്ടു നില്‍ക്കാന്‍ സാധ്യതയില്ല. ചൈനീസ് സമ്പദ് വ്യവസ്ഥ തിരിച്ചു വരികയും യുഎസ് ഡേളര്‍ മൂല്യത്തില്‍ തിരുത്തല്‍ ഉണ്ടാവുകയും ചെയ്താല്‍ ലോഹങ്ങള്‍ക്കു ഡിമാന്‍റു വര്‍ധിക്കുമെന്നു വേണം കണക്കാക്കാന്‍. ഉല്‍പാദന ക്ഷമതകുറഞ്ഞതു കാരണം ഉണ്ടായ വിതരണ തടസങ്ങളും കൂടിയ തോതിലുള്ള വൈദ്യതി വിലകളും ഭാവിയില്‍ വിലകള്‍ക്കു താങ്ങായേക്കും.


LEAVE A REPLY

Please enter your comment!
Please enter your name here